Friday, 15 November 2013

തായങ്കാവ് മണികണ്ഠന്‍

പറമ്പിക്കുളം കാട്ടില്‍നിന്ന് നാട്ടിലെത്തിയ ആനക്കുട്ടി പിന്നീട് തിരികെപ്പോകാന്‍ മടിച്ച് നാട്ടുകാരനായിമാറിയ കഥയാണ് തായങ്കാവ് മണികണ്ഠന്റെത്. പറമ്പിക്കുളം വനമേഖലയിലെ സുങ്കം റേഞ്ചില്‍നിന്നാണ് മണികണ്ഠന്‍ കൂട്ടംതെറ്റി നാട്ടിലെത്തുന്നത്. 1989ല്‍ കേരള വനംവകുപ്പില്‍നിന്ന് എഴുപതിനായിരം രൂപയോളം നല്‍കിയാണ് തായങ്കാവ് ദേവസ്വം മണികണ്ഠനെ സ്വന്തമാക്കുന്നത്.

ഡോ. രാധാകൃഷ്ണകൈമളുടെ നേതൃത്വത്തില്‍ അന്നത്തെ കുന്നംകുളം എം.എല്‍.എ. കെ.പി. അരവിന്ദാക്ഷന്‍, പെരുനെല്ലി മാധവപ്പണിക്കര്‍, ക്ഷേത്രംട്രസ്റ്റി എ.വി. വല്ലഭന്‍, കെ. ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമെത്തി ആനക്കുട്ടിയെ കൂടെക്കൂട്ടിമടങ്ങുമ്പോള്‍ 'ഒരാള്‍ക്ക്' ഉയരം മാത്രമായിരുന്നു കുട്ടിക്കൊമ്പനുണ്ടായിരുന്നത്. കുട്ടിക്കുറുമ്പുകളുമായി ക്ഷേത്രപരിസരത്ത് കറങ്ങിനടന്ന മണികണ്ഠന്‍ കാണെക്കാണെ വളര്‍ന്ന് ഒത്ത ഒരു ആനയായി ഇന്ന് മാറിക്കഴിഞ്ഞു. ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനായിരുന്നു മണികണ്ഠന്റെ ആദ്യ ചട്ടക്കാരന്‍. രാമപുരംസ്വദേശി വേണുഗോപാലാണ് കഴിഞ്ഞ പത്തുവര്‍ഷമായി പാപ്പാന്‍.

302 സെന്റീമീറ്ററാണ് മണികണ്ഠന്റെ ഉയരം. കൊല്ലങ്കോട് അയ്യപ്പനുശേഷം നാടന്‍ ആനകളില്‍ ഇടനീളം കൂടുതലെന്ന പെരുമ മണികണ്ഠന് സ്വന്തമാണെന്ന് തിമില വിദഗ്ധനും ആന സ്നേഹിയുമായ അയിലൂര്‍ അനന്തനാരായണന്‍ പറയുന്നു. 'ചങ്ങലക്കണ്ണി വിട്ടുള്ള' ലക്ഷണംതികഞ്ഞ വാലും ശരീരസൗന്ദര്യവും നല്ല തലയെടുപ്പും. നാടന്‍ ആനകളുടെ ലക്ഷണങ്ങളെല്ലാം തികഞ്ഞവനാണ് മണികണ്ഠന്‍.

തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടിഭാഗത്താണ് മണികണ്ഠന്‍ പതിവായി എഴുന്നള്ളത്തിനെത്താറ്. തിടമ്പേന്തുന്ന തിരുവമ്പാടി ശിവസുന്ദറിന്റെ ഇടത്തേക്കൂട്ടായി

എഴുന്നള്ളിപ്പില്ലാത്തപ്പോള്‍ തായങ്കാവ് അമ്പല പരിസരത്തുതന്നെയാണ് മണികണ്ഠന്റെ താവളം. ദേശത്തെ കുട്ടികളുടെ പ്രിയതോഴനാണ് മണികണ്ഠന്‍. ഗജപൂജകളില്‍ ഒട്ടേറെ കേന്ദ്രങ്ങളില്‍ പ്രത്യക്ഷ ഗജപൂജയ്ക്ക് മണികണ്ഠന്‍തന്നെ വേണമെന്ന് സംഘാടകര്‍ നിര്‍ബന്ധം പിടിക്കാറുള്ളതിന് കാരണവും ഈ ലക്ഷണത്തികവും തികഞ്ഞ ശാന്തസ്വഭാവവും തന്നെയാണ്.

ആനകളെ പറ്റി കൂടുതല്‍ അറിയാന്‍ ലൈക്‌ ചെയ്യു•••►www.facebook.com/Gajalokam

No comments:

Post a Comment